കോഴിക്കോട്: പുതിയതായി അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് കോഴിക്കോട് ജില്ലയിലെ വിവിധ സമരസമിതികള്‍. കോഴിക്കോട് കാട്ടിലപ്പീടികയില്‍ തുടങ്ങിയ സമരമാണ് പിന്നീട് സംസ്ഥാനമൊട്ടാകെ സില്‍വര്‍ലൈന്‍ വിരുദ്ധ സമരമായി ആളിപ്പടര്‍ന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്നലെ വൈകുന്നേരം കല്ലായി പുഴയുടെ കുണ്ടുങ്ങല്‍ ഭാഗത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്ക് റീത്ത് സമര്‍പ്പണവും മധുര പലഹാര വിതരണവും നടത്തി.
കേരളത്തില്‍ സില്‍വര്‍ലൈന്‍ കുറ്റി സ്ഥാപിക്കുന്നതില്‍ ആദ്യമായി ശക്തമായ പ്രതിഷേധം ഉയര്‍ന്നത് കല്ലായി പുഴത്തീരത്തായിരുന്നു. പയ്യാനക്കല്‍ ചക്കുംകടവ് നിവാസികളാകട്ടെ മഞ്ഞക്കുറ്റികള്‍ പറിച്ചെറിഞ്ഞാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് അറിഞ്ഞതോടെ കാട്ടിലപ്പീടിക സമരപന്തലില്‍ മധുരവിതരണം നടന്നു. വെള്ളിയാഴ്ച വൈകുന്നേരം സമരപന്തലില്‍ ആഹ്ലാദ പ്രകടനം നടക്കുമെന്ന് സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
2020 ഒക്ടോബര്‍ രണ്ടിനാണു കാട്ടിലപ്പീടികയില്‍ കെ - റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമരത്തിനു തുടക്കം കുറിച്ചത്. 600 ദിവസത്തിലധികം നീണ്ട കാട്ടിലപ്പീടിക സമരത്തിന് ഐക്യദാർഢ്യവുമായി മേധാ പട്കര്‍, ദയാബായി, പ്രശാന്ത് ഭൂഷണ്, രാജേന്ദ്ര സിംഗ് റാണ, കൂടംകുളം സമര നായകന് എസ്.പി. ഉദയകുമാര്‍ തുടങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളും സാഹിത്യകാരന്മാരും സമര വേദിയിലെത്തിയിരുന്നു. കോഴിക്കോട് ജില്ലയില്‍ ഫറോക്ക് മുതല്‍ അഴിയൂര്‍ വരെ സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതിയുടെ 24 കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു.
പൂക്കാട് മുതല്‍ കോരപ്പുഴ വരെയുള്ള 225 കുടുംബങ്ങളാണ് കാട്ടിലെപീടികയിലെ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമരത്തില്‍ പങ്കെടുത്തത്. കാട്ടിലപ്പീടികയിലെ സമരസമിതിക്കെതിരേയും സമരക്കാര്ക്കെതിരേയുമായി നാല്പതോളം കേസുകളാണു പോലീസ് എടുത്തത്. ഈ കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തിലും സമരസമിതിക്കാര്‍ വലിയ ആശ്വാസത്തിലാണ്.